Sunday, May 24, 2009

ജനപദ നാണയങ്ങള്‍




ഇന്ത്യാ രാജ്യത്ത്‌ പലകാലങ്ങളിലും പലദേശത്തുമായി വിവിധതരത്തിലുള്ള നാണയങ്ങള്‍ നിലനിന്നിരുന്നു.മൗര്യകാലഘട്ടത്തിലാണു മഗധയിലെ നണയങ്ങള്‍ ഏകീകരിച്ചു നടപ്പിലാക്കിയതെങ്കിലും അതിനു മുന്‍പേ തന്നെ മഗധയിലും ഗാന്ധാരത്തിലും നാണയനിര്‍മ്മിതിയുണ്ടായിരുന്നു. ഈ ജനപദങ്ങള്‍ പോലെതന്നെ പ്രശസ്തമാണു'കുരു,പാഞ്ചാല,കോസാല' ജനപദങ്ങളും.ബി.സി.300-600- കാലത്തുനിലനിന്നിരുന്ന ഈ ജനപദങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നത്‌ 'കാര്‍ഷാ- ശതമാന നാണയങ്ങള്‍ തന്നെയായിരുന്നു.



മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല രാജ്യവംശങ്ങളും ഉദയംചെയ്തു. സുംഗരാജവംശവും ശതവാഹനരാജവംശവുമാണുപ്രധാനപ്പെട്ടത്‌.


ഈകാലഘട്ടത്തില്‍തന്നെയാണു ഗ്രീക്കുകാര്‍ അഫ്ഗാനിസ്താന്‍,പഞ്ചാബ്‌,സിന്ധ്‌ തുടങ്ങിയപ്രദേശങ്ങള്‍ കീഴടക്കികടന്നുവന്നത്‌.അപ്പൊഴത്തെനാണയങ്ങളാണു ഇന്തോ-ഗ്രീക്കു നാണയങ്ങള്‍.ഗാന്ധാരം ആക്രമിച്ചുകൊണ്ടുകടന്നുവന്ന ഒരുവിഭാഗമാണു കുശാനരാജവംശം.ഇവരിലെ ആദ്യ പ്രമുഖ ഭരണാധികാരിയാണു'കുജാലകാഡ്ഫീസസ്‌[എഡി.40-64 ]ശേഷം അധികാരത്തിലെത്തിയ "കനിഷ്കന്‍"ആണു ഏറ്റവും പ്രഗല്‍ഭന്‍.ഇദ്ദേഹത്തിന്റെ സ്വര്‍ണ്ണ നാണയങ്ങള്‍ വളരെപ്രശസ്തം

Wednesday, May 13, 2009

മൗര്യ കാലഘട്ടത്തിലെ നാണയങ്ങള്‍


കാര്‍ഷാപണം

അഞ്ഞൂറില്‍ പരം വര്‍ഷങ്ങള്‍ നിലനിന്ന'മഹാജനപദം' ആയിരുന്നു മഗധ. അവിടുത്തെ നന്ദരാജാവിനെ പരാജയപ്പെടുത്തി രംഗത്തുവരികയും പിന്നീട്‌ സാമ്രാജ്യം വിപുലീകരിക്കുകയും ചെയ്ത മഹാചക്രവര്‍ത്തിയാണു ചന്ദ്രഗുപ്തമൗര്യന്‍.മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ഇദ്ദേഹം. ബി.സി-321-മുതല്‍ 185-വരെയായിരുന്നു മൗര്യന്‍ മാരുടെ ഭരണകാലഘട്ടം.പാടലീപുത്രമാണുരാജ്യത്തിന്റെ തലസ്ഥാനം. ചന്ദ്രഗുപ്തന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന ചാണക്യന്റെ "അര്‍ത്ഥശാസ്ത്രം"എന്ന കൃതിയിലൂടെയാണു കാലഘട്ടത്തിലെ നാണയങ്ങളെ പറ്റി ചരിത്രകാരന്മാര്‍ മനസിലാക്കിയിട്ടുള്ളത്‌.കാര്‍ഷാപണം ആയിരുന്നു അന്നത്തെ നാണയം.വിവിധ ഇനങ്ങളിലുള്ളതും പലതരത്തിലുള്ള മുദ്രകള്‍ കൊത്തിയതുമായ നാണയങ്ങളാണു "കാര്‍ഷാകള്‍" [ചന്ദ്രഗുപ്തനെ കൂടാതെ ബിന്ദുസാരന്‍,അശോകന്‍ എന്നിവരാണു പ്രശസ്തരായ ചക്രവര്‍ത്തിമാര്‍.]ചന്ദ്രഗുപ്തന്റെ കാലത്ത്‌ അലക്സാണ്ഡറുടെ സേനാനായകനായ സെലൂക്കസ്‌ രാജ്യം ആക്രമിച്ചുവെങ്കിലും പിന്നീട്‌ സന്ധി ചെയ്യുകയും തന്റെമകളെ ചന്ദ്രഗുപ്തനു വിവാഹം ചെയ്തുകൊടുക്കുകയുമുണ്ടായി.ഇതിനെത്തുടര്‍ന്നു കാംബോജവുംഗാന്ധാരവും മഗധയോടുചേര്‍ക്കപ്പെട്ടു.പകരം അഞ്ഞൂറോളം ആനകളെ സെലൂക്കസിനു ചന്ദ്രഗുപ്തന്‍ നല്‍കി.മഗധപോലെതന്നെ പ്രശസ്തമായിരുന്നു 'ഗാന്ധാരജനപഥവും'.ഗാന്ധാരത്തില്‍നിലവിലുണ്ടായിരുന്ന നാണയമാണു'ശതമാന'. നീളമേറിയ ഇതിനെ"ബെന്റ്ബാര്‍"എന്നു പാശ്ചാത്യര്‍ വിളിക്കുന്നു.


ബെന്റ്ബാര്‍[ശതമാന]






Sunday, May 3, 2009

ആദ്യത്തെ നാണയം



പീത ലോഹത്തിലെ ആദ്യ നാണയം

കാര്‍ഷാപണം

പഴയകാല നാണയങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും നാണയങ്ങളെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണീ ബ്ലോഗ്‌." രൂപദര്‍ശകന്‍" നാണയങ്ങളെപറ്റിപഠനം നടത്തിയ ആളല്ല. നാണയങ്ങള്‍ ശേഖരിക്കുന്നതിനിടെ മനസിലാക്കാന്‍ കഴിഞ്ഞ ചിലകാര്യങ്ങള്‍ പറയുന്നു... സംസ്കാരങ്ങളുടെ, സാമൂഹ്യവും സാ മ്പത്തികവുമായ അടയാളങ്ങള്‍ കൂടിയാണു നാണയങ്ങള്‍.മനുഷ്യന്‍, പരസ്പരം ആശ്രയിച്ച്‌ കൊണ്ടും കൊടുത്തും ജീവിക്കേണ്ടവരാണല്ലോ,നമുക്കാവശ്യമുള്ളതും നമ്മുടെ കയ്യില്‍ ഇല്ലാത്തതുമായ ഒന്ന് കിട്ടണമെങ്കില്‍ തരുന്നയാള്‍ക്ക്‌ അതിന്റെ മൂല്യം കൊടുക്കേണ്ടതുണ്ട്‌.നാണയങ്ങള്‍ വരുന്നതിന്റെ മുന്‍പ്‌ പരസ്പരം സാധനങ്ങള്‍ കൈമാറുന്ന രീതിയാണുണ്ടായിരുന്നത്‌. ഓരോസാധനങ്ങളും ഉല്‍പാദിപ്പിക്കാനോ നിര്‍മ്മിക്കാനോ ആവശ്യമായിവരുന്ന അധ്വാനമായിരുന്നുമൂല്യത്തിന്റെ മാനദണ്ഡം. അപ്പോഴും ഒരായുധം അല്ലെങ്കില്‍ ഒരു പശുവിനെ കിട്ടാന്‍ എത്രധാന്യം കൊടുക്കണം കുറച്ചുതേങ്ങ കൊടുത്താല്‍ എത്രധാന്യംകിട്ടും എന്നതൊക്കെയുള്ള പ്രശ്നങ്ങള്‍ അവര്‍ക്കുമുന്നില്‍ വന്നിരിക്കണം.നിയതമായമൂല്യങ്ങളുള്ള നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചതോടെ കൊടുക്കല്‍ വാങ്ങലുകള്‍ എളുപ്പമായി. ആദ്യകാല നാണയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്‌ പീതലോഹത്തിലായിരുന്നു. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്ന ലോഹമിശ്രിതമായിരുന്നു പീതലോഹം.ഇത്‌ പ്രകൃതിയുടെ തന്നെ മിശ്രണമായിരുന്നു.സ്വര്‍ണ്ണവും വെള്ളിയും പ്രകൃതിയുടെ ഇടപെടലിലൂടെ ചതഞ്ഞ്‌ പൊടിഞ്ഞ്‌ രൂപപെട്ടതാ ണത്രെ ഈലോഹസങ്കരം.ചില നദീതീരങ്ങളിലും മറ്റും ഈലോഹക്കൂട്ട്‌ സുലഭമായിരുന്നു.ലോകത്തിലെ ആദ്യത്തെ നാണയമായി പറയപ്പെടുന്ന ലൂഡിയയിലെ സ്റ്റാറ്റര്‍ പീതലോഹത്തിലായിരുന്നു. ഭാരതത്തില്‍ ഋഗ്വേദകാലത്ത്‌ തന്നെ നാണയങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നതായി പി.ഗോപകുമാര്‍ തന്റെ 'കേരള സംസ്കൃതിയുടെ സമയരേഖകള്‍ നാണയങ്ങളിലൂടെ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്‌."നിഷ്കം"എന്ന പേരിലായിരുന്നു ആ നാണയങ്ങള്‍ പറയപ്പെട്ടിരുന്നത്‌ ലോകത്തിലെ ആദ്യ നാണയം നിഷ്കമായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു അതിനുള്ള ചിലതെളിവുകളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌, ആ പുസ്തകത്തില്‍. ശതമാന,പാദ,കൃഷ്ണാല എന്നീ നാണയങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നു. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ മൗര്യകാലത്തെ നാണയങ്ങളെപ്പ്പറ്റി വിശദമായി വിവരിക്കുന്നുണ്ട്‌. ലോകത്താദ്യമായി വ്യവസ്ഥാപിതമായ നാണയങ്ങള്‍ അടിച്ചിറക്കിയത്‌ മൗര്യസാമ്രാജ്യത്തിലായിരുന്നുവെന്നും നാണയവിദ്യ ലോകത്തിനു പഠിപ്പിച്ചത്‌ കൗടില്യന്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു. മൗര്യകാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന നാണയങ്ങളില്‍ പ്രസിദ്ധമായിരുന്നു'കാര്‍ഷാപണം'ഒരു കാര്‍ഷാപണം,ഇരട്ടകാര്‍ഷാപണം,അര,എട്ടിലൊന്ന് തുടങ്ങിയ ഭിന്നങ്ങളും നിലവിലുണ്ടായിരുന്നു. കവടിയും നാണയമായി ഉപയോഗിച്ചിരുന്നു പണ്ടുകാലത്ത്‌.പിന്നീട്‌ കവടിയുടെ രൂപത്തില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നാണയങ്ങള്‍ നിലവില്വന്നു.മുദ്രകള്‍ പതിച്ച വെള്ളി തുണ്ടുകളായിരുന്നു പഴയകാലത്ത്‌ അധികവും ഉണ്ടായിരുന്നത്‌.പലകാലത്തും പലദേശങ്ങളിലും വെള്ളി നാണയങ്ങള്‍ നിലനിന്നുപോന്നു. പ്രധാനമായും ദില്ലി പാദുഷമാരുടെ പ്രിയ നാണയമായിരുന്നു വെള്ളി ടങ്ക; കാര്‍ഷാപണം സ്വര്‍ണ്ണത്തിലും ചെമ്പിലും ഉണ്ടായിരുന്നുവെങ്കിലും അധികവും വെള്ളിയിലുള്ളതായിരുന്നു. ചന്ദ്രഗുപ്തമൗര്യന്റെ കാലത്തിലോ തൊട്ടുടനയോ തന്നെയോ ഉണ്ടായിരുന്നു ശതമാന എന്നപേരില്‍ നീളം കൂടി അല്‍പം വളഞ്ഞ ഒരുനാണയം. ഇതും കാര്‍ഷായുമൊക്കെ കണ്ടെത്തിയത്‌ കൂടുതലും ശ്രീലങ്കയില്‍നിന്നും കാണ്ടഹാറില്‍ നിന്നുമൊക്കെയാണെന്നത്‌ വിസ്മയകരമല്ല; കാരണം ഇന്നത്തെ കാണ്ടഹാര്‍ ഗാന്ധാരം എന്ന പേരില്‍ ഭാരതത്തിന്റെ ഭാഗമായിരുന്നുവല്ലൊ;